

കൂട്ടാലിട: ചെങ്ങോടുമല ഖനനത്തിന് വീണ്ടും പാരിസ്ഥിതികാനുമതി നൽകരുതെന്നാവശ്യപ്പെട്ട് പുതിയ സമരമുഖം തുറന്ന് നാലാം വാർഡ് ഖനന വിരുദ്ധ ആക്ഷൻ കൗൺസിൽ. സമരസമിതി പ്രവർത്തകർ വീടുകളിൽ പ്ലക്കാർഡുകളുമേന്തി സായാഹ്നധർണ നടത്തുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമരത്തിൽ പങ്കാളികളായി. ലോക്ഡൗൺ നീട്ടിയതു കാരണം അനിശ്ചിതകാല സത്യാഗ്രഹ സമരം മാറ്റി വെച്ച് വീടുകളിൽ സായാഹ്ന ധർണ നടത്തുകയായിരുന്നു. കവി വീരാൻ കുട്ടി ഉൾപ്പെടെയുള്ളവർ ഓൺ ലൈനിലൂടെ സമരത്തെ അഭിവാദ്യം ചെയ്തു. ലോക്ഡൗൺ കാലത്ത് ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു. ജില്ലാ കലക്ടർ നിയോഗിച്ച വിദഗ്ധ സംഘം ഉൾപ്പെടെയുള്ള ഏജൻസികൾ ഇവിടെ ഖനനം പാടില്ലെന്ന നിലപാടെടുത്തപ്പോൾ കമ്പനി തന്നെ തട്ടിക്കൂട്ടിയ പാരിസ്ഥിതികാഘാത റിപ്പോർട്ടിന്റെ ബലത്തിൽ അനുമതി നൽകാനുള്ള നീക്കമാണ് നടക്കുന്നത്. ചെങ്ങോടുമലയിൽ ഒരു തരത്തിലുള്ള ഖനനവും അനുവദിക്കില്ലെന്ന് സർക്കാർ ഉറപ്പ് തരണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.