പേരാമ്പ്ര:ചെങ്ങോട് മല ഖനനത്തിനെതിരെ സമരം ചെയ്യുന്ന കോട്ടൂർ പഞ്ചായത്ത് നാലാം വാർഡ് ആക്ഷൻ കമ്മിറ്റി കൺവീനർ ദിലീഷ് കുമാർ ഉൾപ്പെടെ മൂന്നു പേരെ വീട്ടിൽ കയറി അക്രമിച്ച ക്രിമിനലുകളെ സംരക്ഷിക്കുന്ന നടപടിയാണ് ബാലുശ്ശേരി പോലീസ് സ്വീകരിക്കുന്നതെന്ന് ബി.ജെ.പി.സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി.പ്രകാശ്ബാബു പറഞ്ഞു. എല്ലാ പാർട്ടിയും ഉൾപ്പെട്ട ആക്ഷൻ കമ്മിറ്റിയെ തകർത്ത് ഖനന വിരുദ്ധ സമരത്തിന്റെ ആക്ഷൻ കമ്മിറ്റിയുടെകെട്ടുറപ്പ് നശിപ്പിക്കാനും സമരത്തെ നിർവ്വീര്യമാക്കാനുള്ള ചിലരുടെ ഗൂഢാലോചനയാണ് സി.പി.എം നേതാവിനെതിരെ ഇരുളിന്റെ മറവിൽ പ്രത്യക്ഷപ്പെട്ട ലഘുലേഖയെന്നും ലഘുലേഖയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം നടത്താതെ സമരസമിതിക്കാർക്കെതിരെ കേസ്സെടുത്ത നടപടി നീതിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ലഘുലേഖയുടെ പേര് പറഞ്ഞ് സമരസമിതി നേതാക്കൾക്കു നേരെ നടന്ന അക്രമം സെൽറ്റ ഗ്രൂപ്പ് സ്പോൺസേർഡ് അക്രമമാണെന്നും ഇത്തരം ഗുണ്ടായിസത്തെ പൊതു സമൂഹത്തെ ഉപയോഗിച്ച് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.